Thursday, July 31, 2008

മുജ്ജന്മ പാപങ്ങള്‍

" ക്ഷേത്രമേതെന്നറിയാത്ത തീര്‍ഥയാത്രാ ... " മനസ്സിനെ തഴുകിത്തലോടുന്ന ഗാനം കാതില്‍ അലയടിക്കുന്നു . കേട്ടുകേട്ടു മനപ്പാഠമായിത്തുടങ്ങി .ഇക്കയുടെ വീട്ടില്‍ നിന്നാണ് , അവിടെ പുതിയ പാട്ടു മിഷ്യന്‍ കൊണ്ടുവന്നെന്നു അനിയത്തി പറഞ്ഞതവനോര്‍ത്തു .കറുത്ത ചട്ടക്കടലാസ് മാതിരിയുള്ള പാട്ടുകളാത്രേ, കറുത്ത മഷിയാല്‍ എഴുതിയിരിക്കുന്നു .അതിനാല്‍ മിഷ്യനുമാത്രമെ അത് പാടാന്‍ പറ്റു. ദിവസങ്ങള്‍ എത്രയായി അത് കേള്ക്കുന്നു , ഈണം തഴുകിത്തലോടുന്നു .അന്നെന്തു ദിവസമാണെന്നോര്‍ത്തെടുക്കാനുള്ള ശ്രമം വിഫലമായി , കലണ്ടറില്‍ നിന്നും അക്ഷരങ്ങള്‍ പെറുക്കാന്‍ ശ്രമിച്ചു .കണ്ണുകളില്‍ മൂടല്‍ , അമ്മയടുത്തുന്ടെന്കില് ചോദിച്ചേനെ .
എന്തിനാണിങ്ങനെ കിടത്തിയിരിക്കുന്നത് ? എണീക്കാന്‍ പറ്റിയിരുന്നെന്കില്‍ ചാരിയിരിക്കാമായിരുന്നു . വിശപ്പില്ല , അമ്മ നിര്‍ബന്ധിച്ചു കഴിപ്പിക്കുകയാണ് , തൊണ്ടയില്‍ തടയുന്നു .ഉപ്പിത്ര രുചിയുള്ള സാധനമായിരുന്നോ !! അതില്ലാതെ കഞ്ഞിതരുകയാണ് , ഓക്കാനം വരുന്നു , പിന്നെ പുഴുങ്ങിയ പയര് , അതിലുമില്ല ഉപ്പ് . വീട്ടിലെ പുള്ളിപ്പശുവിനെ അവനോര്‍മ വന്നു .ഉപ്പും എണ്ണയുമില്ലാതാണ് അതും തീറ്റി തിന്നുന്നത്‌ , പക്ഷെ കിടപ്പല്ല , നടക്കുന്നുണ്ട് .അവനുമാത്രം നടക്കാനാവുന്നില്ല .
മനുഷ്യന് എന്തിനാണിങ്ങനെ അസുഖം വരുന്നതു . മുത്തശ്ശിയോട് ചോദിക്കാം , അവര്‍ക്കെല്ലാം അറിയാം . കഴിഞ്ഞ ജന്മം അവന്‍ വേറെയേതോ ജീവിയായിരുന്നത്രേ , ഇത്തവണ മനുഷ്യനായി ജനിച്ചു . അത് നിയോഗമാണ് .അങ്ങിനെ പറഞ്ഞാലെന്താനാവോ ? അലമാരയിലെ തടിച്ചപുസ്തകങ്ങള്‍ വായിച്ചു മുത്തശ്ശി അര്ത്ഥം പറയുന്നു ,പലതും മനസ്സിലാവുന്നില്ല ,കൂടുതല്‍ ചോദിച്ചാല്‍ വഴക്ക്പറയും .മുജ്ജന്മപാപങ്ങള്‍ അനുഭവിച്ചു തീര്‍ക്കണം ,അതിനാലാണ് അസുഖങ്ങള്‍ വരുന്നതു .ഇത്ര കുഞ്ഞായിരിക്കുമ്പോഴെ അനുഭവിക്കാന്‍ തുടങ്ങിയിരിക്കുന്നു ,കഴിഞ്ഞ ജന്മം ഒരുപാടു പാപങ്ങള്‍ ചെയ്തിരിക്കും .ഓര്‍ക്കാന്‍ ശ്രമിച്ചു , ഒന്നുമോര്‍മ വരുന്നില്ല .എന്നാലും സന്തോഷമായി , പാപങ്ങള്‍ തീരുകയാണല്ലോ ,പിന്നെ സ്വര്‍ഗ്ഗത്തേക്ക് . മരിച്ചാലല്ലേ സ്വര്‍ഗത്തു പോകുക ? മരിച്ചു പോകുമോ ?...
കൈകളില്‍ തലോടല്‍ ,മെല്ലിച്ച കൈവിരലുകള്‍ തടവി അമ്മയിരിക്കുന്നു .മഞ്ഞ സാരിയിലെ കറുത്ത പുള്ളികള്‍ തിളങ്ങുന്നു , ചുവരുകള്‍ക്കെപ്പോഴാണാവോ മഞ്ഞച്ചായം പൂശിയത് . അമ്മ കരയുകയാണ് , കണ്ണീരിറ്റുവീഴുന്നു , തുള്ളികളായി കൈപ്പടത്തില്‍ പടരുന്നു .അതിന്റെ നനവ് ദേഹത്തെ മഞ്ഞനിറം അലിച്ചിറക്കുകയാണ് . അവന്‍ പതിയെ മയക്കത്തിലേക്ക് വഴുതി , മുജ്ജന്മപാപങ്ങള്‍ ആവാഹിക്കാനെത്തുന്ന മഹാവ്യാധികളെ സ്വപ്നം കണ്ടു ഞെട്ടിയുണരാന്‍

Friday, July 25, 2008

ക്ലാസ്സ് ലീഡര്‍

എന്തൊരു ബഹളമായിരുന്നു , ഘോഷയാത്ര പോലെ ,അവനാലോചിക്കയാണ് .
രാവിലെ സ്കൂളില്‍ എത്തിയപാടെ ചേട്ടന്‍മാര്‍ വിളിച്ചുകൊണ്ടു പോയതാണ് .ഒരു മുറിയില്‍ കുറെ ആളുകള്‍ , മാഷുംമാരും ഉണ്ട് , എന്തൊക്കെയോ കടലാസ് അടുക്കി എണ്ണുന്നു, വോട്ടെണ്ണലാത്രേ . മാഷ്‌ പറഞ്ഞാണ് അറിഞ്ഞത് ,ജയിച്ചിരിക്കുന്നു , ഇനി അവനാണ് ക്ലാസ്സ് ലീഡര്‍. ആരോ വലിയൊരു മാലയിട്ടു , പൊക്കിയെടുത്തു തോളില്‍ കയറ്റി എന്തൊക്കെയോ വിളിച്ചുപറഞ്ഞു റോഡിലൂടെ നടന്നു .പഴയ സ്കൂളില്‍ ഈവക ബഹളമൊന്നുമില്ലായിരുന്നു . നാലാം ക്ലാസ്സ് ജയിച്ചതിനാല്‍ ഇവിടെയെത്തി , അമ്മ പഠിപ്പിക്കുന്ന സ്കൂള്‍ . വലിയ പരിചയക്കാരില്ല ,ഒരു കാര്യം തീര്‍ച്ച ,ഇവര്‍ റഷ്യക്കാരുടെ കൂട്ടുകാരാണ് .അങ്ങിനെ പറഞ്ഞാണ് അവനെ കൂട്ടിയത് . ലോകം കുലുക്കിയ പത്തുനാളുകള്‍ വായിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ . ത്സാര്‍ ചക്രവര്‍ത്തിയുടെ പ്രതിമ ഉടക്കുന്നതും ലെനിന്‍ പ്രസംഗിക്കുന്നതും എല്ലാം അമ്മയോട് ചോദിച്ചാണ് മനസ്സിലാക്കിയത് ,അവനിഷ്ടമായി,പണിയെടുക്കുന്ന ആള്‍ക്കാര്‍ക്ക് വേണ്ടിയാണത്രെ. അപ്പോള്‍ ഇവരും പണിക്കാരുടെ മക്കളായിരിക്കും . കൊടി വെളുത്തതാണെന്കിലും , നക്ഷത്രമുണ്ട് , അതും ചുവന്ന നക്ഷത്രം . വിപ്ലവം ജയിക്കട്ടെ എന്ന് വിളിച്ചു പറഞ്ഞാണ് നടപ്പ് , ഇതു തന്നെയാണ് ചെമ്പടയെ സ്വീകരിച്ചു റഷ്യാക്കാരും പറഞ്ഞതു .ഇവിടെയും വരുമായിരിക്കും വിപ്ലവം , ചെറിയച്ഛനെക്കാണുമ്പോള്‍ പറയണം വിപ്ലവം വരുന്ന കാര്യം .സുഖമാണ് പിന്നെ , പണിക്കാര്‍ക്കെല്ലാം നല്ല പൈസ കിട്ടും.
മനസ്സിലാവാഞ്ഞത് ശാന്തടീച്ചര്‍ പറഞ്ഞതാണ് ,കുറെ വഴക്ക് പറഞ്ഞു . ടീച്ചര്‍മാരുടെ കുട്ടികള്‍ ഇത്തരം ലഹളക്കാരുടെ കൂടെക്കൂടാന്‍ പാടില്ലാത്രേ ! ലഹളക്കാരോ? വിപ്ലവംന്നു പറഞ്ഞാല്‍ ലഹളയാണോ? കരച്ചില്‍ വരാതിരുന്നില്ല . നല്ലവരാണ് റഷ്യക്കാര്‍ ,എല്ലാ മാസവും അവന് പുസ്തകം അയച്ചു കൊടുക്കാറുണ്ട് , മിനുത്ത താളുകളുള്ള വലിയ പുസ്തകം .എന്നിട്ട് അവര്‍ ലഹളക്കാരാണെന്നോ?! ടീച്ചര്‍ ലോകം കുലുക്കിയ പത്തുനാളുകള്‍ വായിച്ചിട്ടുന്ടാവില്ല , പക്ഷെ മകന്റെ പേരെങ്ങിനെ ലെനിന്‍ വന്നു . അവനാണേല്‍ അന്ന് സ്കൂളില്‍ പോലും വന്നിട്ടില്ലായിരുന്നു . ഒരു കാര്യം മനസ്സിലായി , ടീച്ചര്‍മാര്‍ക്ക് വിപ്ലവം ഇല്ല , അല്ലെങ്കില്‍ ഹെഡ്മാഷും വഴക്ക് പറയുമോ .ഇനി അമ്മയെന്തു പറയുമേന്നോര്‍ത്തപ്പോള്‍ വേവലാതിഏറി . അല്ലേലും എല്ലാ ദിവസവും കിട്ടും അടി .
"സാരമില്ല , നന്നായി പഠിച്ചാല്‍ മതി .അനാവശ്യമായി വഴക്കുന്ടാക്കാതിരിക്കുക ,ശരിയുടെകൂടെ മാത്രം നില്‍ക്കുക . അച്ഛനോട് ഞാന്‍ പറഞ്ഞോളാം " അമ്മയുടെ വാക്കുകള്‍. ആ സാന്ത്വനത്തില്‍ അവന്‍ തുള്ളിച്ചാടി , അതിന്റെ ശക്തി അവനെ മുന്നോട്ടു നയിച്ചു , ജീവിതത്തില്‍ ഏറെ മുന്നോട്ട് .

Saturday, July 19, 2008

ഒരു ശാസ്ത്രജ്ഞന്‍ ജനിക്കുന്നു

നാളെ സയന്‍സ് ക്ലബ് മീറ്റിംഗ് ഉണ്ടാവുമത്രേ.
അമ്മ പറഞ്ഞിട്ടുണ്ട് ചേര്‍ന്നോളാന്‍, അവനു സന്തോഷം തോന്നി . യാതൊന്നിനും വിടുന്ന പതിവില്ല , പന്തുകളിക്കാന്‍ , നീന്താന്‍ , ഒന്നിനും വിടാറില്ല. ബോറടി മാറ്റാന്‍ കുറെ പുസ്തകങ്ങള്‍ വാങ്ങി തന്നിട്ടുണ്ട് . കഥാപുസ്തകങ്ങള്‍ , സയന്‍സ് ക്രീം പുസ്തകങ്ങള്‍ എത്ര എണ്ണമാണ് . സത്യത്തില്‍ അവനോഴിവ്സമയം കിട്ടാറില്ല , പഠിപ്പാണെപ്പോഴും , അതിന് അമ്മയുടെ വഴക്കും കേള്‍ക്കാരുന്ടു . മൂന്നാം ക്ലാസ്സ് വരെ ഒരു കുഴപ്പവുമില്ലാത്ത കുട്ടിയായിരുന്നു , പഠിക്കുകയേ വേണ്ട , പറമ്പില്‍ ചുറ്റിനടന്നു പൂക്കള്‍ പറിച്ചു കൂട്ടും , ചെടികള്‍ പറിച്ചു വേരുകള്‍ എണ്ണിനോക്കും , മരത്തില്‍ കയറി തൂങ്ങിക്കിടക്കും അപ്പോഴും അമ്മ വഴക്ക് പറഞ്ഞിരുന്നു .നാലാം ക്ലാസ്സില്‍ എത്തിയപ്പോഴാണ് പെട്ടെന്നൊരു തോന്നല്‍ , പഠിക്കണം പഠിക്കണം . "ഇവന്റെ തലയിലെന്താ വല്ല തേങ്ങയും വീണോ ?" അമ്മ ചോദിക്കാതിരുന്നില്ല. ഇടവേളകളില്‍ പുസ്തകങ്ങളുമായവന്‍ സ്വകാര്യം പറഞ്ഞു തുടങ്ങി .അങ്ങിനെ ഒരു ദിവസം അതാ കണ്ടെത്തി വൈദ്യുതി ഉണ്ടാക്കാനുള്ള വിദ്യ !! "എത്രയെളുപ്പം , എന്നിട്ടാണോ കരണ്ടു പോകുമ്പോള്‍ ഇരുട്ടത്തിരിക്കുന്നത് " സ്വയം ചോദിച്ചു .കുറച്ചു ചെറുനാരങ്ങ വേണം പിന്നെ ചെമ്പു കമ്പി ,നാകക്കംപി ,നാകം മാത്രം മനസ്സിലായില്ല .ചെമ്പ് കമ്പിയും കുറെ വേലിക്കംബിയും കൂട്ടിപ്പിരിച്ചു നാരങ്ങയില്‍ തുളച്ചുകയറ്റി ഒരു മാല തന്നെ ഉണ്ടാക്കി . അടുത്ത മുറികളില്‍ താമസിക്കുന്ന ശാന്ത ടീച്ചര്‍ , കദീജ ടീച്ചര്‍ ,എല്‍സമ്മ ടീച്ചര്‍ , എത്തിയ എല്ലാരും അന്തം വിട്ടു വാപൊളിച്ചു നില്‍ക്കുകയാണ്‌ .ഇത്ര ഭയന്കരനായ കരന്റിതാ ഉണ്ടാവാന്‍ പോകുന്നു . കമ്പിഎടുത്തു ബള്‍ബില്‍ മുട്ടിച്ചു , അത്ഭുതം ! ഒന്നും സംഭവിക്കുന്നില്ല .

എന്താണ് പറ്റിയത് ? അറിയില്ല ,പരീക്ഷണം പോളിഞ്ഞതോടെ എല്ലാം വലിച്ചെറിഞ്ഞു അവനോടി ,സ്വന്തം മാളമായ കല്ലുവെട്ടു മടയിലേക്ക് . ടീച്ചര്‍മാര്‍ ആലോചനയിലാണ് , പക്ഷെ എന്ത് വിശേഷം ? മലയാള സാഹിത്യം , ഹിന്ദി വിദ്യ ,സാമൂഹ്യ പാഠം ഇവയെല്ലാം കൂട്ടിവച്ചു ആലോചിച്ചിട്ടും തീരുമാനം ഒന്നുമായില്ല . അമ്മയാവട്ടെ പ്രതിഷേധിച്ചു രാമായണപാരായണം തുടങ്ങി .
"മോനേ , നീ എന്തിനാണ് എല്ലാവരോടും പറഞ്ഞതു ?" അമ്മയുടെ ചോദ്യം , എല്ലാരും നോക്കിയിരുന്നത് കൊണ്ടാണ് പരീക്ഷണം പൊളിഞ്ഞത്.അന്നൊരു തീരുമാനം എടുത്തു , മേലില്‍ പരീക്ഷണത്തിന് കാണികള്‍ വേണ്ട .വാശിയായി , സയന്‍സ്ക്രീം പുസ്തകങ്ങള്‍ തീറ്റി തുടങ്ങി , കൂടെ ശാന്തകുമാര്‍ മാഷിന്റെ പരീക്ഷണ പുസ്തകങ്ങളും . അപ്പോഴല്ലേ കാര്യം പിടികിട്ടിയത് , പരീക്ഷണശാലയിലാണ് പരീക്ഷണം നടത്തെണ്ടത്. എഡിസന്റെ പരീക്ഷണശാലയെപ്പറ്റി വായിച്ചു കോരിത്തരിച്ചു . തകരപ്പാട്ട , ഡപ്പികള്, കുപ്പികള്‍ , സാധനങ്ങള്‍ അനവധി പെറുക്കി കൂട്ടി . ഇതിലെല്ലാം എന്ത് നിറക്കും? അടുത്ത പ്രശ്നം . ചുവപ്പ് , നീല , കറുപ്പ് , മഷികള്‍ സുലഭം പിന്നെ ചുണ്ണാമ്പും . പിന്നെയോ ? അപ്പോഴാണ്‌ അമ്മ പറഞ്ഞതു സയന്‍സ് ക്ലബ്ബില്‍ ചേരാന്‍ . ശാസ്ത്രജ്ഞനാകുന്ന സുദിനവും കാത്തിരിപ്പായി പിന്നെ , ആ മീറ്റീങ്ങാണ് നടക്കാന്‍ പോകുന്നത് .
മെന്‍ലോ പാര്‍ക്കിലെ
ജാലവിദ്യക്കാരനെ പോലെ കൊടുവള്ളിയിലെ ജാലവിദ്യക്കാരനാവുന്നത് സങ്കല്പിച്ചു അവനിരുന്നു , സ്വപ്നങ്ങളുടെ കാലിടോസ്കോപിലെ തിളങ്ങുന്ന വര്‍ണങ്ങള്‍ നോക്കി.

Tuesday, July 15, 2008

ഒരു കൊച്ചു ദുഃഖം .

എല്ലാരും എന്താണിങ്ങനെ പറയുന്നതു , ഭയങ്കര വികൃതിയാണത്രെ !
ഞാനെന്തു ചെയ്തു ?
ഉണര്‍ന്നു വന്നപ്പോള്‍ കുറെ കാക്കകള്‍ മുറ്റത്ത്‌.പലതരം കാക്കകള്‍ , വലുതും ചെറുതും , അത് ചിലപ്പോള്‍ അമ്മയും കുഞ്ഞുമാകും .ഇത്രമാത്രം കാക്കകളോ! മരങ്ങളില്‍ , ഓടിന്റെ പുറത്ത് , റോഡരുകില്‍ , എവിടെയും കാക്കകള്‍ മാത്രം .ലോകത്തെ എല്ലാം ഇവിടെയാണെന്ന് തോന്നുന്നു . സന്ധ്യയായാലോ ഭയങ്കര ബഹളം , വര്‍ത്താനം പറയുകയായിരിക്കും .സ്കൂളിലെ കഥകള്‍ , കുഞ്ഞിക്കാക്കയോടും കാക്കക്കുട്ടികള്‍ വഴക്കിട്ടു കാണും , അതിന്റെ മിട്ടായിയും തട്ടിപ്പറിച്ചോടിക്കാണും. കുറെ മണ്ണ് വാരി എറിഞ്ഞു , ഒടിപ്പോകട്ടെ എല്ലാം. മുറ്റത്തിനപ്പുറത്ത് അരി ഉണങ്ങാനിട്ടിരിക്കുന്നത് ഞാന്‍ കണ്ടോ ?
വികൃതിയാണത്രെ !
ഇന്നലെ എന്തൊരു മഴയായിരുന്നു .നീണ്ട സൂചികള്‍ പോലെ മഴ താഴേക്ക് വരുന്നതു കാണാന്‍ നല്ല രസം . മുറ്റത്ത്‌ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുമിളകള്‍ പൊങ്ങുന്നത് കണ്ടോ , സൂചികൊണ്ടുള്ള കുത്തുകിട്ടുമ്പോള്‍ വെള്ളം മേലോട്ട് ചാടുകയാണ് . ചെറിയമ്മ കരഞ്ഞതോര്‍ത്തപ്പോള്‍ വിഷമം തോന്നി കുട്ടിക്ക്. തന്നെ നോക്കാന്‍ വന്നതാണ് .ചോറ് വാരിത്തരും , സ്കൂളില്‍ നിന്നും വന്നാല്‍ തല തോര്‍ത്തിത്തരും , പാട്ടുപാടിത്തരും .എന്നാലും ഇങ്ങനെ കുത്താമോ , പേന്‍ നോക്കുകാത്രേ . ചീപ്പ്കൊണ്ടു മുടി കുത്തിയെടുക്കുകയാണ് . ചീപ്പ് മുടിയാണ് തിന്നുന്നതെന്നു തോന്നുന്നു , കടിച്ചു പറിക്കുന്നതുപോലെ . തലയാനെന്കില്‍ വേദനിക്കുന്നുമുണ്ട് , വീണതിന്റെ ബാക്കി . സ്കൂള്‍ മുറ്റത്തു നിറയെ വെള്ളം കേട്ടിക്കിടക്കുകയാണ് , നേരെ നടന്നു , വഴുക്കി താഴെ വീണു. "ഹയ്യോ " തലയിടിച്ചത് കല്ലില്‍ . ചെളിയില്‍ കുളിച്ചു വീട്ടില്‍ ചെന്ന എന്നെ അമ്മ അടിക്കുകേം ചെയ്തു . ആ തലയിലാണ് പേന്‍ചീപ്പിട്ടു കുത്തുന്നത് .ഓടിയ എന്റെ പുറകെ ഓടാന്‍ ആര് പറഞ്ഞു ?
വല്യ കല്ലെടുത്ത്‌ കാട്ടി അടുത്ത്‌ വരരുതെന്ന് എത്ര പ്രാവശ്യം പറഞ്ഞു , എന്നിട്ടും എന്നെ പിടിക്കാന്‍ നോക്കുകയാണ് . ഏറു ചെറിയമ്മയുടെ നെന്ചിനു താഴെയാണ് കൊണ്ടത് , ചുവന്നു കിടന്നിരുന്നു . പക്ഷെ എന്തിനാണാവോ കരഞ്ഞത് ! വേദനിച്ചിട്ടാവുമോ ? ഇല്ല , ആവാന്‍ വഴിയില്ല വല്യ ആള്‍ക്കാര്‍ക്ക് വേദന ഉണ്ടാവില്ല . എന്നെ പറ്റിക്കാന്‍ കരഞ്ഞതാവും . എന്നിട്ടും വികൃതിയാണത്രെ . മതിയായി .

Tuesday, July 8, 2008

മൂന്നു കുഞ്ഞിക്കഥകള്‍

കുട്ടിപ്പാവാട :
അമ്മയെന്തോ തിരയുകയാണു,കുട്ടി ധൃതി കൂട്ടുന്നുണ്ട് .അവന്‍ കൊച്ചു കുഞ്ഞല്ലേ , ജീവിതത്തിന്‍റെ തിരക്കുകള്‍ അറിഞ്ഞുവരുന്നേയുള്ളൂ. തറയില്‍ പിച്ചനടക്കുന്ന അനിയത്തിയെ അവന്‍ മറിച്ചിട്ടേനെ, സ്നേഹം കൊണ്ടാണു, വീണില്ല ഭാഗ്യം. അമ്മയാകട്ടെ തിരഞ്ഞു മടുത്തെന്നു തോന്നുന്നു.ഇന്നു ചന്തയില്‍ പോകാമെന്നേറ്റിരുന്നതാണു , എന്തിന് വൈകുന്നു ? ദേഷ്യം വരാതിരുന്നില്ല ,കട്ടിലില്‍ കമഴ്ന്നു തലയണയില്‍ മുഖം പൂഴ്ത്തി .അനിയത്തിയാകട്ടെ കരച്ചില്‍ തുടങ്ങിയിരുന്നു .
അച്ഛന്‍ ഇതുവരെ വന്നില്ല .അമ്മക്ക് പിണക്കമൊന്നുമില്ല , വലിയ തിരക്കുള്ള ആളാണു, ഗുരുക്കന്മാരെ സംഘടിപ്പിക്കാന്‍ ഓടി നടക്കയാണ് .നോക്കിരുന്നില്ലേല്‍ മാനേജര്‍ എന്നുപറയുന്ന ദുഷ്ടന്‍ എല്ലാം തട്ടിപ്പറിക്കുമത്രേ . വീട്ടിലെ കാര്യം അമ്മ തന്നെ നോക്കിക്കോളും .
അമ്മക്ക് സന്തോഷമായല്ലോ , അത് കിട്ടിയെന്നു തോന്നുന്നു . ഓ , അനിയത്തിയുടെ ഉടുപ്പ് തൈക്കയാണ് , ഉടുപ്പല്ല പാവാട,അമ്മക്ക് തൈക്കാനറിയാമോ!? അവന്റെ ചോദ്യത്തില്‍ അമ്മ ശകാരം ചൊരിഞ്ഞു.രണ്ടെണ്ണമുള്ളത്തില്‍ ഒന്നു പട്ടി കടിച്ചോടി , ഒന്നില്‍ അനിയത്തി മൂത്രമൊഴിച്ചു , പിന്നെയെങ്ങിനെ ചന്തയില്‍ പോകും . പാവം അമ്മ , സൂചി കൊണ്ടു തൈക്കയാണു . തുണി ഒരു കുഴല്‍ പോലെയാക്കി അനിയത്തിയുടെ അരയില്‍ കെട്ടി വച്ച് അമ്മയോരുക്കി .അച്ഛന് സുഖമാണ് , ഒന്നും തൈക്കണ്ടല്ലോ .ഇനിയേതായാലും ചന്തയില്‍ പോകും , ഭരണിയിലെ മിട്ടായി കാണാമല്ലോ എന്ന സന്തോഷത്തില്‍ കുട്ടി മുറ്റത്തേക്ക്‌ കുതിച്ചു.

തീവണ്ടി :
രാത്രി പത്തുമണി ആയത്രേ , എന്നിട്ടും എന്തൊരു തിരക്കാണിവിടെ ! പാളത്തിനിരൂവശം കെട്ടിയ നീളത്തിലുള്ള പുരക്കുള്ളില്‍ ആളുകള്‍ ഓടി നടക്കുന്നു . അവന്‍ തളര്‍ന്നിരുന്നു . ബസ്സിലാണേല്‍ സീറ്റും കിട്ടിയില്ല , അനിയത്തിയെ എടുത്ത്‌ അമ്മ എത്ര കഷ്ടപ്പെട്ടിട്ടുണ്ടാവും .സാരിയില്‍ തൂങ്ങിയാതിനാല്‍ അവന് സുഖമായിരുന്നു .
വണ്ടി വരുന്നെന്നാ തോന്നുന്നത് .ഭയങ്കര ശബ്ദം ,പേടിയാവുന്നു . അമ്മയടുത്തുണ്ടല്ലോ സമാധാനം . ഈ സന്ചി ഞാനാ എടുക്കേണ്ടത് , അമ്മക്ക് അനിയത്തിയെ എടുക്കണം, പെട്ടി ചുമക്കണം , പാവം .അമ്മയുടെ സാരിയില്‍ പിടിക്കാം , കേറുമ്പോള്‍ .
വാതില്‍ തുറക്കുന്നില്ല , എന്താ എല്ലാരും ഉറക്കമായോ ? വലിയ പെട്ടിപോലത്തെ മുറികള്‍ , എല്ലാം പൂട്ടിയിരിക്കുന്നു , അപ്പുറത്താണേല്‍ തിരക്ക്കൊണ്ടു കേറാനും വയ്യ. അച്ഛന്‍ ഉണ്ടായിരുന്നേല്‍ ചിലപ്പോള്‍ തുറന്നേനെ , വലിയ ആളല്ലേ . "റിസര്‍വേഷനാ " ചായക്കടക്കാരന്‍ പറയുന്നത്‌ കെട്ടു, അമ്മ ഓടുകയാണ് . നാട്ടിലെത്തിയാല്‍ മാമനോട് ചോദിക്കാം, എന്താ റിസര്‍വെഷനെന്നാല്‍, അമ്മയ്ക്കറിയില്ലെന്ന് തോന്നുന്നു . അമ്മ കരയുകയാണ് , തീവണ്ടി പോകുന്നു . ഇന്നിനി ഇവിടെ കിടക്കണമത്രേ. അമ്മയുടെ സാരി പുതച്ചതുകൊണ്ടു തണുപ്പ് തോന്നിയില്ല .

ശിവരാത്രി :
ഇന്നു ശിവരാത്രിയാണൊ? ആയിരിക്കും . എത്ര ശിവരാത്രികളുണ്ട്?ഒരുമാസമായില്ല ഉത്സവത്തിനു അമ്പലത്തില്‍ പോയിട്ട് , പിന്നേമോ..... ?വാങ്ങിയ തോക്കിന്റെ തിരകള്‍ തീര്ന്നു , ഇന്നു പോയില്ലല്ലോ . വേറെആര്ക്കും ശിവരാത്രി ഇല്ലെന്നു തോന്നുന്നു , ഉറക്കമായി .അമ്മ ഉറങ്ങുന്നില്ല, വാവക്ക് മാമും കൊടുത്തില്ല , കുഞ്ഞനിയന്‍ . ഉറങ്ങാതെ നടക്കയാണ് അമ്മ , മുറിയിലും മുറ്റത്തും ; വ്യായാമമായിരിക്കും . നേരം വെളുക്കാറായെന്നു തോന്നുന്നു , എനിക്കുറക്കം വന്നിട്ട് വയ്യ , എത്ര നേരമാ പുറകെ നടക്കുക . അച്ഛന്‍ വന്നാല്‍ പറയണം , മൂന്നു മണിയായിട്ടും തന്നെ ഉറക്കാതെ അമ്മ വ്യായാമം ചെയ്തു നടക്ക്യാനെന്നു . കുട്ടി പിണങ്ങി തലയണയില്‍ മുഖം പൂഴ്ത്തി . നേരം നേരത്തെ വെളുത്തതിനാല്‍ അധികം ഉറങ്ങേണ്ടി വന്നില്ല . ഉണര്‍ന്നപ്പോഴും അമ്മ നടക്കയായിരുന്നു , മുറിയിലും മുറ്റത്തും .

Monday, July 7, 2008

എഴുത്ത്

ഞാനും ബ്ലോഗ് എഴുത്ത് തുടങ്ങാന്‍ തീരുമാനിച്ചു . പ്രകോപനം എന്ത് !!
ഉത്തരം ലളിതം , എഴുതാന്‍ ആരുടേയും അനുവാദത്തിനു കാക്കേണ്ട, പ്രസിദ്ധീകരിക്കാന്‍ അനുവാദം വേണ്ട .
ഇപ്പോള്‍ പൊടുന്നനെ ?
ഉത്തരമില്ല .
ലക്ഷ്യം ?
ഇല്ല, മനസ്സില്‍ വീര്‍പ്പുമുട്ടുന്ന എന്തൊക്കെയോ പുറംതള്ളേണ്ടിയിരിക്കുന്നു .ചിലപ്പോള്‍ ദുര്‍ഗന്ധം വമിച്ചേക്കാം, സാരമില്ല മനസ്സു ശുദ്ധമാവട്ടെ.
ബ്ലോഗുകളുടെ ലോകത്തില്‍ ഊളിയിട്ടു , പുതിയ മാധ്യമത്തെ പ്രയോജനപ്പെടുത്താന്‍ ചില വ്യവസ്ഥാപിത സംഘങ്ങള്‍ ,മത പ്രചാരണവും വാദപ്രതിവാദവും സ്ഥിരം തൊഴിലാക്കിയ ചില സംഘങ്ങള്‍ , അപൂര്‍വം ചില മലയാള നാട്ടുകാര്‍, ഭാഷാ സ്നേഹികള്‍ , സാഹിത്യ ബാന്ധവക്കാര്‍ , പിന്നെ ഏറെയും പ്രവാസികള്‍ ജീവിതത്തില്‍ നിന്നോറ്റപ്പെട്ടു മണലരണ്യത്തിലും മറ്റുനാടുകളിലും വിയര്‍പ്പൊഴുക്കി അതിജീവനത്തിനു മല്ലിടുന്നവര്‍ .അവരുടെ ഏകാന്തതയില്‍ ബ്ലോഗ് എഴുത്ത് ആശ്വാസമാകും, തീര്‍ച്ച .
ഞാനോ?
ഞാനുമൊരു പ്രവാസിയാണല്ലോ, സ്വന്തം രാജ്യത്തില്‍ , പിറന്ന മണ്ണില്‍ , ബന്ധങ്ങളുടെ കെട്ടുപാടുകളിലും മനസ്സു പ്രവാസത്തിലാണ്. ചുറ്റുമുളളവരില്‍ നിന്നും അനേകം മൈല്‍ ദൂരെ , കണ്ണെത്താദൂരെ , ഒറ്റപ്പെട്ട തുരുത്തില്‍ മനസ്സു ഏകാന്തതയില്‍ അലയുന്നു; മറ്റാരും കടന്നു വരാനില്ലാതെ . മരവിച്ച മനസ്സിന് മോചനം വേണ്ടേ , ബ്ലോഗ് എഴുത്ത് എന്നെയും കൂട്ടാതിരിക്കില്ല .
എഴുത്ത് എനിക്ക് പുതിയതാണോ ? അല്ലല്ലോ .
ഞാന്‍ എഴുതിയിരുന്നു , ഉറക്കം വരാത്ത രാത്രികളില്‍ , ബാല്‍ക്കണിയിലെ നക്ഷത്രക്കൂട്ടങ്ങളെ നോക്കിയിരുന്നു ഞാന്‍ പലതും എഴുതിക്കൂട്ടി. കടലാസ് കൂടിലാക്കി പ്രസിദ്ധീണത്തിനിട്ടു . പ്രസാധകാര്‍ ഭാരത സര്‍ക്കാര്‍ തപാല്‍ വകുപ്പ്, വായനക്കാരി ഒരാള്‍ മാത്രം .കുറിപ്പുകള്ക്കും അഭിപ്രായങ്ങള്‍ക്കും കാത്തിരിക്കാതെ അടുത്ത എഴുത്തിലേക്ക്‌. ലോകത്തിലെ സര്‍വ ചരാചരങ്ങളെ ക്കുറിച്ചും എഴുതി ,മനസ്സിലെ വ്യഥകള്‍ എഴുതി , ആകുലതകള്‍ എഴുതി , മനസ്സു ശാന്തമാക്കാന്‍ ശ്രമിച്ചു. കുറിപ്പുകള്‍ വരാതിരുന്നില്ല , പക്ഷെ ലക്ഷ്യം അതായിരുന്നില്ലെന്നു മാത്രം . ഉറക്കം വരാത്ത ഓരോ രാത്രികളിലും എഴുതി , എഴുതി മടുക്കുമ്പോള്‍ പുസ്തകങ്ങളില്‍ മുഖം പൂഴ്ത്തി . ഒരു ദിനം ആ ചോദ്യം കണ്ടു ഞാന്‍ ഞെട്ടി , "ഇക്കാക്കാ ഇതിന്റെ ആഖ്യാദം എവിടെ ?" , അബ്ദുല്‍ ഖാദര്‍ ആയിരുന്നു , വൈക്കം മുഹമ്മദ് ബഷീറിനോട്‌ .ഞാനും തിരഞ്ഞു.എന്റെ എഴുത്തിലെ ആഖ്യയും ആഖ്യാദവും എവിടെ ? ബോധ്യമായി , ഇതെഴുത്തല്ല .കേവലം സംഭാഷണങ്ങള്‍ മാത്രം,മുന്നില്‍ എന്റെ വായനക്കാരി .
ദിനരാത്രങ്ങള്‍ കൊഴിഞ്ഞു വീണു , വിഷയങ്ങള്‍ മാത്രം തീര്‍ന്നില്ല .ഒരു ദിനം ആ സംഭാഷണവും മുറിഞ്ഞു. മേവിലാസം കാണ്മാനില്ല എന്നറിയിച്ചു എഴുത്ത് മടങ്ങി. അതോടെ മഷിയോഴുക്ക് നിലച്ചു . പിന്നെ മനസ്സില്‍ കോറിയിട്ടു, എല്ലാം എല്ലാം .
ഇവിടെ വീണ്ടും എഴുത്ത് പുനരാരംഭിക്കയാണ് , പക്ഷെ മഷിയില്ല .
വായനക്കാരുണ്ടാവാം, ഇല്ലാതെയ്‌മിരിക്കാം .
എത്ര കാലം ?
അതും തീര്‍ച്ചയില്ല , മനസ്സിന്റെ ഉറവകള്‍ വറ്റുവോളം , അത്രയേ ഉറപ്പുള്ളൂ.
ഇപ്പോള്‍ ഞാന്‍ ആഖ്യയും ആഖ്യാദവും തിരയുകയാണ് , പെറുക്കിയെടുക്കാം എന്നിട്ടെഴുത്ത് തുടങ്ങാം .

Thursday, July 3, 2008

കാട്

കാട് എന്നുമെനിക്കൊരു ഹരമാണ് , വിശേഷണം എത്രത്തോളം ആശയസംവേദകം എന്ന് ബോധ്യമില്ല , എന്കിലോ അതെന്നെ ആകര്‍ഷിക്കുന്നു, ഒരു ലഹരിയായ് ഉന്മാദത്തിലാഴ്ത്തുന്നു , പിരിമുരുക്കങ്ങളില്‍ മനസ്സിനെ ഇളവ് ചെയ്യുന്നു. എന്താണിങ്ങനെ, പൂര്‍വ ജന്മത്തിലെ തറവാടായാതിനാലോ ? അതോ ഹരിതാഭമായ ഇലക്കൂട്ടങ്ങള്‍ ഉച്ഛ്വസിക്കും പ്രാണവായുവിന്‍ മാധുര്യമോ ? ആ യാത്രകളുടെ സ്മരണകള്‍ മതി മനസ്സു ശാന്തമാകാന്‍. കാനനവാസ സന്കല്‍പ്പത്തിലുള്ള ബ്രഹ്മചാരി സന്കേതം കണ്ടു വണന്ങാന്‍ മൈലുകള്‍ താണ്ടി വര്ഷാവര്‍ഷം യാത്രയാകുന്നത് ഈ ആകര്‍ഷണത്താല്‍ തന്നെ .

ശാസ്ത്രപഠനമോഹം തീരാഞ്ഞ് അലയവേ വീണുകിട്ടിയ രണ്ടാം ഘട്ട വിദ്യാര്ത്ഥിജീവിതം പ്രധാനമായും നല്കിയത് വനവാസമായിരുന്നു. വായനാടിന്റെയും ഇടുക്കിയുടെയും സൌന്ദര്യം ആവോളം നുകര്‍ന്ന് മത്തനായി. സഹായഹസ്തം നീട്ടിയത് എന്റെ പ്രിയ സുഹൃത്ത് , വൈദ്യം വനപാലനത്തിന് വഴിമാറി എത്തിയവന്‍ , കാടിനെ സ്നേഹിക്കുന്നവന്‍, കാടിനെ അറിയുന്നവന്‍ ,ഒരിക്കല്‍ മാത്രം പിഴച്ചു ,ഒരു സായംസന്ധ്യയില്‍ വഴിതെറ്റി പായവേ ഒരു കരടിപ്പെണ്ണിന് ഈറ്റില്ലത്തില്‍ പെട്ട അവനെ അവള്‍ തെറ്റിധരിച്ചു . ആക്രമിച്ചു , തേന്‍കൂടുകള്‍ കണക്കെ മുഖവും ശരീരവും ചീന്തിപ്പോളിച്ചു, രക്തമൂറ്റി ,മാംസം ചിന്തി . വിധിയുടെ പിന്ബലത്താല്‍, ആത്മബലത്തിന്‍ കരുത്തില്‍ മാത്രം ജീവിതത്തിലേക്ക് മടങ്ങിയെത്തിയ അവന്‍ എന്റെ ഗുരുവായി .


സ്ഥലകാലങ്ങള്‍ അപ്രസക്തങ്ങളാണ് കാട്ടില്‍. സൂചികള്‍ വലംചുറ്റിതിരിഞ്ഞാലും ഇടംതിരിഞ്ഞാലും കാടിന് മാറ്റമില്ല .ചിലപ്പോള്‍ തോന്നും ഒരു വലിയ കളവാണ് കാടെന്നു . കാഴ്ച്ചയുടെ വെളിച്ചത്തിനപ്പുറം ആരോ മറഞ്ഞിരിക്കുന്നുണ്ടോ , ഒരു പക്ഷെ മരണമാകാം , കടിച്ചു കീറാന്‍ തയ്യാറെടുക്കുന്ന ഒരു ഈറ്റപ്പുലിയേപ്പോലെ .ശാന്തമായ പീച്ചി ജലസംഭരണിക്ക് ഓരം ചേര്ന്നു ഒരു രാത്രി ഒത്തുകൂടവേ , വെളിച്ചം വിളിച്ചു വരുത്തിയ വനപാലകന്‍ പറഞ്ഞു ,അവിടെനിന്നും പുലിയെ കണ്ടു പാഞ്ഞ കഥ. ഒരുവേള ബത്തേരിയില്‍ നിന്നും മൈസൂര്‍ വഴിയില്‍ അലയവേ കുറ്റിക്കാടുകള്‍ വിളിച്ചത്കേട്ടു ഫോട്ടോ എടുപ്പിനായി ഇറങ്ങി . മരച്ചുവട്ടില്‍ , റോഡിനു നടുവില്‍ , പൊന്തയുടെ തണലില്‍ , അങ്ങിനെ അങ്ങിനെ നിരവധി . കാറിലേക്ക് കയറവേ പോന്തകള്‍ അനങ്ങി ,ഒരു കാട്ടാനക്കൂട്ടം അതാ പോകുന്നു ഒന്നുമറിയാത്തഭാവത്തില്‍. മറ്റൊരിക്കല്‍ മംഗളാദേവിയില്‍ (കുമളി) നിന്നും മടങ്ങവേ പൊടുന്നനെ പെയ്ത മഴയില്‍ വഴികള്‍ നഷ്ടമായി . ഇരുളില്‍ നടന്നു കയറിയത് മുപ്പതോളം വരുന്ന ആനക്കൂട്ടത്തില്‍.ഇരുട്ട് കട്ടിപിടിച്ചതിനാല്‍ മരക്കൊമ്പത്ത് പുലരുവോളം . മുന്നറിയിപ്പുകള്‍ അനവധി .

എങ്ങിലും ഞാന്‍ കാടിനെ സ്നേഹിക്കുന്നു .അതിന്റെ ഓര്‍മ്മകള്‍ മാത്രം മതി മനസ്സു ശാന്തമാകാന്‍ .